Friday, October 8, 2010

ഷഹന്‍ഷാ പറഞ്ഞത്

നിലാവ് പെയ്യുന്ന രാത്രിയായിരുന്നു അത്. വൃശ്ചിക കാറ്റ് വീശി തുടങ്ങുന്നതെയുള്ളു രാത്രിയുടെ ആ നിശബ്ദതയില്‍ ഉറങ്ങാനൊരുങ്ങുമ്പോഴാണ്‌ഷഹന്‍ഷാ വിളിച്ചത്. ചെറിയൊരാലസ്യത്തോടെ ഫോണ്‍ എടുത്തു. 'താനുറങ്ങിയൊ'...? അയാള്‍ ഇല്ലെന്ന് പറഞ്ഞു. 'എങ്കില്‍ പുറത്തിറങ്ങ്. ഞന്‍ പുറത്തുണ്ട് ' എന്നായി ഫോണ്‍ കട്ട് ചെയ്ത് സിറ്റൌട്ടിലെ ലൈറ്റിട്ട് വാതില്‍ തുറന്നു. പുറത്ത്‌ ഒരു എയര്‍ബാഗും തൂക്കി നില്‍ക്കുന്നു ഷഹന്‍്ഷ. 'എന്തട ഈ നേരത്ത് '. അകത്ത് നിന്നും അച്ചന്റെ ചുമ ഉയര്‍ന്ന് കേട്ടപ്പോള്‍ അവനോടൊപ്പം അയാള്‍ റോഡിലേക്കിറങ്ങി. കൊഴിഞ്ഞ കരിയിലകള്‍ റോഡില്‍ പാറി നടക്കുന്നുണ്ട്. ഒരു വല്ലാത്ത നിശബ്ദത. കരളു കീറി മുറിക്കുന്നത് പോലെ, ചില പ്രശ്നങ്ങള്‍ വരുമ്പോള്‍ ഷഹനും ഇങ്ങിനെ നിശ്ശബ്ദനാവാറുണ്ടെന്ന് അയാള്‍ ഓര്‍ത്തു. ആരോടും ഒന്നും പറയാതെ ദുഖങ്ങളെല്ലാം ഉള്ളിലടക്കി പുറമെ ചിരിക്കാന്‍ പടിക്കുന്ന അവനോട് അയാള്‍ക്ക് ഒരു വല്ലാത്ത ആത്മബന്ധമാണ്‌ തോന്നാറുള്ളത്. അല്ലങ്കിലും അവനൊരു പ്രത്യാക സ്വഭാവക്കാരനാണ്‌. ഉപ്പക്കും ഉമ്മക്കും ഒറ്റമകന്‍ കുസൃതികള്‍ നിറഞ്ഞ ഒരു കാമുകന്‍. കാണുമ്പോഴെല്ലാം ബാഗ്ലൂരിലെ ഓഫീസ്സില്‍ ഉത്തരാന്ചലില്‍ നിന്നുള്ള ഒരു പെണ്കുട്ടിയുണ്ടെന്നും, അവള്‍ക്ക് അവനോടുള്ള പ്രണയത്തെ കുറിച്ചെല്ലാം അയാള്‍ക്കറിയാം. നീല കണ്ണുകളുള്ള അവളെ കുറിച്ച് പറയുമ്പോള്‍ 'രണ്ട് ഹൃദയങ്ങള്‍ തമ്മില്‍ ചേര്‍ന്ന അപൂര്‍വ്വ സംഗമം' എന്നാണ്‌ ഷഹന്‍ഷാ അതിനെ വിശേഷിപ്പിക്കാറ്. ഒരിക്കല്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കവളെ ക്ഷണിച്ചപ്പോള്‍ അവള്‍ക്ക് പേടിയാണത്രെ. "കേരളം എന്ന് കേള്‍ക്കുമ്പോള്‍തന്നെ ഒരുതരം ചോരയുടെ മണം". ഈ കഥപറഞ്ഞ് അയാളും അവനും ഒരുപാട് ചിരിച്ചിട്ടുണ്ട് ആബേര്‍ കാമുവിന്റെ രചനകളും , കാറല്‍ മാക്സിനേയും അയാള്‍്‌ക്ക് പരിചയപ്പെടുത്തിയത് ഷഹനാണ്‌ . ദസ്തയോവസ്കി യുടെ ജീവിതത്തെ കുറിച്ച് പറയുമ്പോഴെല്ലാം അവന്റെ കണ്ണു നിറയുന്നത് അമ്പരപ്പോടെ യാണ്‌ അയാള്‍ കണ്ടത്. 'തന്റെ ജീവിതം ഒരു ദസ്തയോവസ്കിയുടെ ജീവിതമാണെന്ന്' അവന്‍ പറഞ്ഞതിലെ യുക്തി അയാള്‍ക്ക് പിടി കിട്ടിയിട്ടില്ല. പെട്ടെന്ന് ഒരു വരവും പോക്കുമാണ്‌. വീട്ടിലേക്കും തിരിച്ച് ജോലി സ്ഥലത്തേക്കും അതിനിടക്ക് പിതാവിന്റെ അസുഖത്തെ കുറിച്ചോ മാതാവിന്റെ പരാതികള്‍ കേള്‍ക്കാനോ അവന്‌ സമയമുണ്ടായിരുന്നില്ല. എന്താണ്‌ പെട്ടെന്നോരു യാത്രാ...? റോഡിലേ അരമതിലില്‍ ചാരിയിരുന്നപ്പോള്‍ അയാള്‍ അന്യേഷിച്ചു 'ഗരിമ വിളിച്ചിരുന്നു'. ഗരിമാ വര്‍മ്മ. ആ പേരു പറഞ്ഞപ്പോള്‍ അവന്റെ കണ്ണൂകളില്‍ കുസൃതി. 'അവള്‍ക്കിനി കാത്തിരിക്കാന്‍ വയ്യത്രെ' ഇന്ന് രാത്രി ഗുരുവായൂര്‍ന്ന് ട്രയിന്‍ ഉണ്ട് അവന്‍ അയാളുടെ മുഖത്തേക്ക് നോക്കി. 'നീ എന്ത് തീരുമാനിച്ചു ഉപ്പയോട് പറഞ്ഞോ'..? എന്തിന്‌..? ദാറ്റീസ് മൈ ലൈഫ്. അല്ലെങ്കിലും ഗരിമ പറയാറുണ്ട് ഞാനൊരു റാഡിക്കല്‍ കമ്മ്യുണിസ്റ്റ് ആണെന്ന് അവര്‍ക്കിത്തരം സെന്റിമെന്സ് ഒന്നും ഇല്ലല്ലോ.... അവനുറക്കെ ചിരിച്ചപ്പോള്‍ അയാള്‍ക്ക് പേടിയാണ്‌ തോന്നിയത്. ഇനിയൊരു മടക്കയാത്രയുണ്ടാകുമെന്ന് തോന്നുന്നില്ല. എയര്‍ ബാഗ് വലിച്ച് തോളിലിട്ട് അവന്‍ തുടര്‍ന്നു. 'നൈനിറ്റാളിന്റെ കരയില്‍ അവള്‍ക്കൊരു വീടുണ്ട്. ഒരു ചെറിയ വീട് ഹിമാലയത്തിലെ മഞ്ഞുരുകുന്ന രാത്രികളാണിനി. ആ രാത്രികളില്‍ അവള്‍ക്ക് കൂട്ടായി ഞാനും എനിക്ക് അവളും മാത്രം... പോകുന്നതിന്‌ മുമ്പ് സേതുവിനെ ഒന്നു കാണണം എന്ന് തോന്നി. സേതുവിനെ മാത്രം. കണ്ണുകള്‍ നിറഞ്ഞ് ഷഹന്‍ഷ അതു പറഞ്ഞപ്പോള്‍ അയാള്‍ക്ക് വെറുപ്പാണ്‌ തോന്നിയത്. ഇരുണ്ട മുഖ മുയര്‍ത്തി അവനെ ഒന്നു നോക്കി. നിര്‍വികാരനായി അയാള്‍ പിറുപിറുത്തു. 'എന്നോട് യാത്ര ചോദിക്കാന്‍ ഞാന്‍ നിന്റെയാരാണ്‌' അറിയാതെ അയാളുടെ ശബ്ദം ഉയര്‍ന്നു. ആദ്യം നീ നിന്റെ ഉപ്പയോടും, ഉമ്മയോടും യാത്ര ചോദിക്കു. അതിനുശേഷം നിനക്ക് പോവാന്‍ സാധിക്കുമെങ്കില്‍'....? വാക്കുകള്‍ പൂര്‍ത്തിയാക്കാതെ അയാള്‍ നിലാവിലേക്കിറങ്ങി നടന്ന് മറഞ്ഞു

Wednesday, July 14, 2010

കരിയന്തടത്തിന്റെ കഥ

ദേഹം മുഴുവന്‍ വിണ്ടുകീറുന്ന കൊടും ചൂട്‌.കിണറ്റിലേയും ,കുളത്തിലേയും വെള്ളം വറ്റിച്ചു.പുളിയന്മാവിന്റെ കൊമ്പ്‌ പിടിച്ച് വീഴ്ത്തിയ മാങ്ങ ചപ്പി കുടിച്ച്‌ നടന്ന വികൃതികല്‍ കുളത്തിലെ ചളികട്ടകള്‍ കൂട്ടിവെച്ച്‌ പണിതകോട്ടകള്‍ നോക്കി കുറെ നേരം ഞാന്‍ നിന്നു. വേനല്‍ ചൂടിന്റെ വേദനയ്ക്കിടയിലും അവരുടെ കരവിരുതിനെ മനസ്സാ പുകഴ്ത്തി. എത്ര മനോഹരമായ പള്ളികള്‍ .അവയുടെ മിനാരങ്ങള്‍ , കൊത്തുപണികള്‍ ഭീമന്‍ തൂണുകളും ,താങ്ങി നില്‍ക്കുന്ന വീടുകള്‍ .ബാല്യകാലങ്ങളില്‍ മനുഷ്യനുണ്ടാവുന്ന പല കഴിവുകളും അവന്‍ അവന്‍ വളരുന്നതോടെ നശിക്കുന്നു.. സത്യം പറഞ്ഞാലുള്ള്‌ തുറന്ന്‌ ചിരിക്കാനുള്ള ശേഷിപോലും .
മഴയെ കാത്ത വേഴാമ്പലിനെപ്പോലെ മനുഷ്യരും ഇവിടെ ദാഹിച്ചുനില്‍ക്കുന്നു. കിഴക്കന്‍ ചക്രവാളത്തില്‍ കറുപ്പ്‌ പുതപ്പിച്ച്‌ മഴമേഘങ്ങള്‍ വന്നെത്തും .ആദ്യത്തെ മഴത്തുള്ളി വീണുതുടങ്ങിയാല്‍ ഭൂമിയില്‍ മനുഷ്യനു തിരക്കേറെയാണ്. വൈക്കോല്‍ ഉണക്കിയത്‌ സംഭരിക്കണം ,വിറക്‌ സൂക്ഷിക്കണം .തെങ്ങിന്റെ കടവാങ്ങണം അങ്ങിനെ എന്തെല്ലാം . കരിയന്തടത്തിലേക്‌ മഴയെത്തുമ്പോഴും ഈ ആരവം ഞാന്‍ അറിയാറുണ്ട്‌ ഓലപ്പുരയില്‍ തിങ്ങി നില്‍ക്കുന്ന വീര്‍പ്പ് മുട്ടല്‍. എന്തായാലും ആറു മാസം കഴിഞ്ഞ തവളകള്‍ വെള്ളത്തിലേക്ക്‌. ദൂരെ നിന്നെത്തുന്ന വെള്ളം ചക്കിത്തറ തോടു വഴി കടന്ന്‌ ആഞ്ഞില കടവിലെത്തി അവിടെ നിന്ന്‌ സമാധിയിലെത്തുന്നു. കരിയന്തടത്തിലുള്ള മഴ വെള്ളവും ചക്കിത്തറ തോട്ടിലേക്കാണ്‍ ഒഴുകിപ്പോകുന്നത്‌. ഈചെറിയ പാലത്തിനോട്‌ ചേര്‍ന്ന്‌ മഴ പെയ്തുകഴിഞ്ഞാല്‍ ചിലര്‍ ചീനല്‍ കെട്ടും . കുരുത്തിവലയും കവുങ്ങിന്റെ പാളിയും വെച്ച്‌ തീര്‍ത്ത ഈ പാളികളില്‍കുളചണ്ടി തടഞ്ഞ്‌ വെള്ളം വീര്‍പ്പ് മുട്ടും. അവസാനം പ്രദേശത്തെ ഓലപ്പുരകളിലേക്ക്‌ വെള്ളം ഇരച്ച്‌ കയറും .അപ്പോള്‍ പാത്രങ്ങളും ,പുസ്തകങ്ങളും വെള്ളത്തില്‍ ഒഴുകി നടക്കും. അട്ടത്ത്‌ കയറ്റി വെച്ച അരിപാത്രത്തില്‍ പൂച്ച പെറ്റത്‌ മറക്കാനാവാത്ത ബാല്യത്തിന്റെ ഓര്‍മയാണ്. മഴ പെയ്താല്‍ ഓലപുരകളെല്ലാം കാലിയാകും .ആളൊഴിഞ്ഞ വീടുകളില്‍ എലികളും പൂച്ചകളും പെറ്റും ,ചത്തും കഴിയും .വേള്ളം അകന്ന്‌ മാറുമ്പോള്‍ മനുഷ്യന്‍ വീണ്ടും എത്തും .വീണ്ടും മഴ വരും ,വീണ്ടും വെള്ളം വരും അങ്ങിനേ.....അങ്ങിനെ...
കരിയന്തടത്തിലേക്ക്‌ ആരും നട്ടുച്ചക്ക്‌ പോവാറില്ല.വെള്ളിയും, ചൊവ്വയും അലഞ്ഞുനടക്കുന്ന തെണ്ടന്‍ പിടിക്കും ദേഹത്ത്‌ കയറിയാല്‍ അവനെ കൊന്നേ അടങ്ങൂ.വരമ്പത്തുകൂടീ വരുന്ന സ്ത്രീകളേയും ,കുട്ടികളെയും തെണ്ടെന്‍ തട്ടിയിടാറുണ്ടത്രെ .പേടി പനിപിടിച്ച്‌ കിടക്കുന്നവര്‍ക്ക്‌ അടിമേട്ടന്‍ ചരട്‌ ജപിച്ച്‌ കെട്ടും. കുന്തിരിക്കം പുകക്കും .നട്ടൂച്ചയ്ക്ക്‌ പാടത്ത്‌ കെട്ടിയിടാറുള്ള പശുക്കളേയും ഇങ്ങനെ തെണ്ടന്‍ തട്ടിയിടാറുണ്ട്‌.തെണ്ടെന്‍ മാത്രമല്ല ചെട്ടിച്ചിയും ,കുറുമത്തികാളിയുമുണ്ട്‌. വളരെ പണ്ട്‌ അന്ന്‌ കരിയന്‍ തടത്തില്‍ ഒറ്റ വീടില്ല പൂട്ടാനായി പാടത്തേക്ക് പോയ കരിയന്‍ എന്ന ആളും ,നുകവും ,കാളകളും കുളത്തില്‍ താഴ്ന്ന്‌ പോയിട്ടുണ്ടത്രെ. ആ കരിയെന്റെ ആത്മാവായിരിക്കോ ഇങ്ങിനെ ചെയ്യുന്നത്‌ എന്ന്‌ കുട്ടികള്‍ മുതിര്‍ന്നവരോട്‌ ചോദിക്കാറുണ്ടായിരുന്നു. കരിയന്തടത്തിലെ പാടത്ത്‌ നാലു കുളങ്ങളുണ്ട്‌.ഏത്‌ കൊടും വേനലിലും വറ്റാത്ത സര്‍ക്കാര്‍ കുളം. എന്താണു അങ്ങിനെ പേരുവരാന്‍ കാരണമെന്ന്‌ ആര്‍ക്കും അറിയില്ല.കപ്ളിയങ്ങാട്ടേക്ക്‌ കുമ്പഭരണിയോടനുബന്ധിച്ച്‌ ചക്കിത്തറയില്‍ നിന്ന്‌ താലം കൊണ്ടു പോകാറുണ്ട്‌. രാത്രി 2മണീക്ക്‌ പാലത്തിലൂടെ പോകുന്ന താലമേന്തിയ സ്ത്രീകള്‍. താലം കാണാന്‍ കുട്ടികളെ അമ്മമാര്‍ വിളിച്ചുണര്‍ത്തും. പാടത്തിനപ്പുറത്തെ വലിയ പാലം കടന്ന്‌ ഒരോ താലവും കടന്ന്പോകും പക്ഷെ ഞങ്ങള്‍ കുട്ടികളെല്ലാം നോക്കുന്നത്‌ സര്‍ക്കാര്‍ കുളത്തിലേക്ക്‌ ഇറങ്ങിപോകുന്ന ഒരൊറ്റ താലത്തെയാണ്. അത്‌ മാത്രം ഞങ്ങളൊരിക്കലും കണ്ടില്ല.
നല്ലൊരു വെള്ളപൊക്കമുണ്ടായത്‌ 2005 ലായിരുന്നു. ഒരു മഹാപ്രളയം .ഓരോ വീട്ടിലും അരക്കൊപ്പം വെള്ളം സുനാമി വന്നപോലേ പാടവും പറമ്പുകളും വെള്ളത്താല്‍ മൂടപ്പെട്ടു. ചുവപ്പ് മണ്ണ്‌ കലര്‍ന്ന വെള്ളം . മഴ നില്‍ക്കുന്നുമില്ല. ആളുകളെല്ലം കോഴികളേയും കുട്ടികളെയും കൂട്ടി ഉയര്‍ന്ന ഇടങ്ങളിലേക്കും ,ബന്ധുവീടുകളിലേക്കും മാറി താമസിച്ചു. ചാനലുകാരും പത്രക്കാരും ഒഴുകിനടക്കുന്ന പാത്രങ്ങളും പത്രങ്ങളും ഓലകെട്ടുകളും പകര്‍ത്തിയെടുത്ത്‌ കൊണ്ട്പോയി. പോകാന്‍ ഇടമില്ലാത്തവരെല്ലാം വടുതല സ്കൂളീലേക്ക്‌ മാറ്റി താമസിപ്പിച്ചു.മൊത്തം നൂറോളം പേര്‍. ഒരൊറ്റ വീടൂപോലെ അവിടെ താമസം ആരംഭിച്ചു.അവിചാരിതമായി കിട്ടിയ ഈ വധികാലം ഞങ്ങള്‍ കുട്ടികള്‍ക്ക്‌ ഒരു ആഘോഷമായിരുന്നു. സന്നദ്ധ സംഘങ്ങളും സമൂഹ്യ പ്രവര്‍ത്തകരും മുന്നോട്ടു വന്നു.വട്ടംപാടത്തെ ആലിനു ചുവട്ടിലും ,പീടിക തിണ്ണയിലും വെള്ളപൊക്കം ഒരു സംസാര വിഷയമായി. മലവെള്ളം ഇറങ്ങിയതാണെന്ന്‌ ഒരു കൂട്ടം .അതല്ല സുനാമി വീണ്ടും ഉണ്ടാവുന്നതാനെന്ന്‌ മറ്റൊരു കൂട്ടം എന്തായാലും ദിവസങ്ങള്‍ കഴിഞ്ഞു. മാനം തെളീഞ്ഞു. നീലമേഘം പുഞ്ചിരിച്ചു. കിഴക്ക്‌ സൂര്യന്‍ ഭൂമിയിലേക്ക്‌ ഒളിഞ്ഞ്‌ നോക്കി. മനമുരികിയ മനുഷ്യരുടെ വേദന ദൈവം കേട്ടു വെള്ളം താഴ്ന്നു.
എന്റെ കുട്ടിക്കാലത്താണ്‍ സമാനമായ ഒരു മഴപെയ്തത്‌. വട്ടംപാടത്തെല്ലാം വെള്ളം പൊങ്ങി. പുഞ്ചപ്പാടം മുങ്ങി.മേലെക്കാരുടെ പറമ്പിലൂടെ വെള്ളം പൊങ്ങി. പുഞ്ചപ്പാടം മുങ്ങി. മേലെക്കാരുടെ പറമ്പിലൂടെ വെള്ളം പൊങ്ങി വന്ന്‌ വീടിന്റെ പിന്‍ വശത്ത്‌ മൌനമായിനിന്നു അടുക്കള വരാന്തയിലിരിന്ന്‌ ഞങ്ങള്‍ കുട്ടികള്‍ ചൂണ്ടലിട്ടു. കടലാസ്‌ വഞ്ചിയില്‍ ഉറുമ്പിനെ കയറ്റിവിട്ടു. ഇടക്ക്‌ ഘോര ശബ്ദത്തില്‍ ഇടിവെട്ടുമ്പോള്‍ റോഡിലേ കാരണവരായ അല്‍മരം ഒന്നു കുലുങ്ങിയെന്ന്‌ ഞങ്ങള്‍ ഭയന്നു.ആകാശത്തെ ഭൂമിയോട്‌ ചേര്‍ത്ത്‌ നിര്‍ത്തിയ മഹാവൃക്ഷത്തെ ഒരു മഴക്കും വീഴ്ത്താനാവില്ലെന്ന്‌ ഞങ്ങള്‍ക്കറിയാമായിരുന്നു. വട്ടപാടത്ത്‌ നിന്നും പെങ്ങാമുക്ക്‌ ഭാഗത്തെക്ക്‌ പോകുന്നവര്‍ ഈ ആല്‍മരത്തിന്റെ ഇലകളുടെ പച്ചപ്പും ,സൌന്ദര്യവും നുകരാതിരിക്കില്ല. ആലിന്റെ പഴം പഴുത്താല്‍ കാക്കകളൂടെ ഒരു മത്സരമാണ്. ഗ്രാമീണതയുടെ ഈ നിത്യസൌന്ദര്യത്തിലേക്ക്‌ പിറന്ന്‌ വീഴാന്‍ കഴിഞ്ഞ ഭാഗ്യമോര്‍ത്ത്‌ ഞാന്‍ അഹങ്കരിച്ചിരുന്നു. പക്ഷെ നശീകരണത്തിന്റെ പുതിയ മാര്‍ഗ്ഗങ്ങളെ ചിന്തിക്കുന്ന മനുഷ്യന്‍ അതിനെ പിഴുത്‌ മാറ്റി. അതിനെതിരെ പറയാനും ,പ്രവര്‍ത്തിക്കാനും ഭയന്നവര്‍ അതുകണ്ട്‌ പൊട്ടിച്ചിരിച്ചു. വികസനത്തിന്റെ പുതിയ വട്ടംപാടത്തിനു പ്രകൃതിയുടെ കാരുണ്യമില്ല.
ഒരു ആല്‍മരം മുറിച്ച്‌ മാറ്റി അവരവിടെ ഇലക്ട്രിക്‌ പോസ്റ്റുകള്‍സ്ഥാപിച്ചു. മനുഷ്യരുടെ പരസ്യതന്ത്രങ്ങളുമായും പ്രവര്‍ത്തന വൈദഗ്ദ്യത്തിന്റെ പുതിയ തൂങ്ങിയാടുന്ന ബാനറുകള്‍, ആകാശത്തിന്റെ നെറുകയിലേക്ക്‌ ആല്‍മരത്തിനേക്കാളും വലിയ മൊബൈല്‍ ടവര്‍. പുതിയ ജീവിതത്തിന്റെ മാനങ്ങള്‍ തേടുന്നവര്‍ക്ക്‌ വേണ്ടി ഇതാ പുതിയ ഒരു യന്ത്രലോകം. മനുഷ്യന്റെ പ്രസക്തി ഇവിടെ നശിക്കുന്നു. ഗള്‍ഫില്‍ നിന്നും വരുന്ന വലിയ അലകുകള്‍ മൊബൈല്‍ കാര്‍ഡില്‍ കുത്തി നിറക്കുന്ന പുതിയ തലമുറയുടെ പ്രതിനിധിയാണ്‍ ഞാന്‍ എന്നതില്‍ എനിക്ക്‌ വേദന തോന്നുന്നു. ജീവിതത്തിന്റെ ചൂടിനെ തണുപ്പിക്കാന്‍ ഒരു മഴ വരുമെങ്കില്‍ അത്‌ കൊണ്ടുവരുന്ന പ്രതിസന്ധികള്‍ എത്ര വലുതാണെങ്കിലും അതിനാണെനിക്കിഷ്ടം